സംസ്ഥാന വനിതാ കമ്മീഷന്‍

സംസ്ഥാന വനിതാ കമ്മീഷന്‍ പലപ്പോഴും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഭരണകക്ഷിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു, സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല; ഇടപെടല്‍ ശേഷിയില്ല തുടങ്ങിയവയാണ് പ്രധാന വിമര്‍ശനങ്ങള്‍.

സുഗതകുമാരി ടീച്ചര്‍വരെ പയറ്റിയ കളരിയാണത്. എന്നാല്‍ മുന്‍ഗാമികളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഇപ്പോഴത്തെ വനിതാ കമ്മീഷന്‍ വളരെ മാതൃകാപരമായ ഒരു നിലപാടെടുത്തിരിക്കുന്നു. ജസ്റ്റിസ് ശ്രീദേവിയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനത്തിലൂടെയാണ് നാമിതറിഞ്ഞത്.

സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും വിവേചനങ്ങളും വര്‍ധിച്ചുവരുന്ന ഒരു നാട്ടില്‍, സ്ത്രീപീഡനത്തിന് (അതെന്തല്ലായെന്ന്) വ്യക്തമായ നിര്‍വചനം നല്‍കിയിരിക്കുകയാണ് കമ്മീഷന്‍ എന്നതാണ് പ്രധാന കാര്യം.

ഇത് പ്രഖ്യാപിച്ചത് കിനാലൂരില്‍ സമരം ചെയ്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ പുരുഷപോലീസുകാരടക്കം ക്രൂരമായ മര്‍ദനമഴിച്ചുവിട്ടതിനെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോഴാണ്. ഈ പ്രഖ്യാപനം ഭാവിയിലെ എല്ലാ വനിതാ കമ്മീഷനുകള്‍ക്കും മാതൃകായാക്കാവുന്ന ഒന്നാണ്.

കിനാലൂരില്‍ തല്ലുകൊണ്ട സ്ത്രീകളാരും അന്നാട്ടുകാരല്ല, അവര്‍ക്കൊന്നും അന്നാട്ടില്‍ ഭൂമിയില്ല, ഇവരുടെ ഭൂമിയൊന്നും നഷ്ടപ്പെടുന്നില്ല, അവര്‍ പോലീസില്‍ നിന്ന് അടി ചോദിച്ചുവാങ്ങുകയായിരുന്നു എന്നെല്ലാമാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍. എത്രകാര്യക്ഷമമായ പ്രവര്‍ത്തനം, വസ്തുനിഷ്ഠ വിശകലനം, അര്‍ഥവത്തായ നിരീക്ഷണം! മര്‍ദനം നടന്ന് 48 മണിക്കൂറിനകം ആ സമരത്തില്‍ പങ്കെടുത്തവരുടെ (സ്ത്രീകളുടെ മാത്രമെങ്കിലും) പേര്, വീട്ടുപേര്, വയസ്സ്, മേല്‍വിലാസം, ഭൂവുടമസ്ഥത തുടങ്ങിയ സമസ്തവിവരങ്ങളും ശേഖരിക്കാന്‍ കമ്മീഷന് കഴിഞ്ഞിരിക്കുന്നു. ഇത്രകാര്യക്ഷമതയുള്ള കമ്മീഷനായിരുന്നിട്ടും ആ കിളിരൂര്‍ കേസിലെ 'വി.ഐ.പി.'യെ ഒന്നു കണ്ടുപിടിക്കാത്തതെന്തെന്നാരും ചോദിക്കരുത് (പാര്‍ട്ടി സമ്മതിക്കേണ്ടേ).

മറ്റൊരു പ്രധാന സത്യവും അവര്‍ കണ്ടെത്തി. ഏതോ റോഡ് വീതി കൂട്ടാനാണത്രേ സ്ഥലമെടുക്കുന്നത്. 26 കി.മീ. പുതിയ റോഡുണ്ടാക്കാനാണ് സ്ഥലമേറ്റെടുക്കുന്നതെന്നാണ് സമരക്കാര്‍ 'തെറ്റിദ്ധരിച്ചത്', റോഡിനെത്ര വീതിയുണ്ടാകുമെന്നറിയില്ലെങ്കിലും മന്ത്രിയും കരുതിയത് പുതിയ റോഡെന്നാണ്. എന്നാല്‍ അവരേക്കാളെല്ലാം കാര്യവിവരം കമ്മീഷനുണ്ട്.

കമ്മീഷന്‍ നിലപാടിനെ വിമര്‍ശിച്ച പ്രതിപക്ഷനേതാവടക്കമുള്ളവര്‍ ചില സംശയങ്ങളുന്നയിച്ചേക്കാം. കമ്മീഷന്‍ അന്വേഷിച്ചുകണ്ടെത്തിയതു പോലെ ആ സ്ത്രീകള്‍ അന്നാട്ടുകാരല്ല (കേരളീയര്‍ പോലുമല്ലെന്ന്) എന്ന് കരുതുക (തങ്ങള്‍ക്കൊരു കാര്യവുമില്ലാത്ത പ്രശ്‌നത്തിന് മറ്റുള്ളവരുടെ സമ്മര്‍ദത്തിന് വഴങ്ങി പൊരിവെയിലിലിരുന്ന് അടിമേടിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുമോ എന്ന ചോദ്യം തത്കാലം മറക്കാം).

ഭരണകൂടങ്ങളുടെ തെറ്റായ വികസന നയങ്ങള്‍ക്കെതിരെ, ജനദ്രോഹങ്ങള്‍ക്കെതിരെ (കുടിയൊഴിക്കല്‍, അഴിമതി), പാടം നികത്തലിനും മറ്റുമെതിരെയെല്ലാം സമരം നടത്താന്‍ ഏതു പൗരനും (പൗരിക്കും) അവകാശമില്ലേയെന്നതാവും ഇവരുടെ ഒരു ചോദ്യം.

ദക്ഷിണാഫ്രിക്കയില്‍ പോയി മഹാത്മാഗാന്ധിയും ബൊളീവിയയില്‍ പോയി ചെഗുവേരയും അടിയും മരണവും 'ചോദിച്ചു വാങ്ങുക'യായിരുന്നുവോ എന്നും ചോദിക്കാം. തനിക്കും കുടുംബത്തിനും ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നാണെങ്കില്‍ അയ്യങ്കാളിയും ശ്രീനാരായണഗുരുവും മുതല്‍ ഇ.എം.എസ്സും എ.കെ.ജി.യും വരെ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളില്‍ ഇടപെട്ടതെന്തിനെന്നും ചോദിക്കാം.

കാടും പുഴയും തന്റെ തറവാട്ടു സ്വത്തുക്കളായതുകൊണ്ടാണോ സുഗതകുമാരിയും മേധാപട്കറും വന്ദനാശിവയും അരുന്ധതിറോയിയും മറ്റും ഇങ്ങനെ പാഞ്ഞുനടക്കുന്നതെന്നും ചോദിക്കാം.

നെല്‍സന്‍ മണ്ഡേലയെ രക്ഷിക്കാനും സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാതിരിക്കാനും സഖാക്കള്‍ തെരുവിലിറങ്ങിയതെന്തുകൊണ്ടെന്നും ചോദിക്കാം. പുന്നപ്രയിലും വയലാറിലും ജാലിയന്‍ വാലാബാഗിലും മറ്റും മരണമടഞ്ഞവര്‍ മരണം 'ചോദിച്ചുവാങ്ങുകയായിരുന്നുവോ' എന്നും സംശയിക്കാം.

കൂത്തുപറമ്പില്‍ വെടിയേറ്റുമരിച്ചവരെല്ലാം സ്വാശ്രയകോളേജില്‍ പഠിക്കുന്നവരായിരുന്നോ എന്നും സംശയിക്കാം. ഇതെല്ലാം പഴഞ്ചന്മാരുടെ (പരിപ്പുവട കട്ടന്‍ചായക്കാരുടെ) സംശയങ്ങള്‍ മാത്രം. അന്നത്തെ മണ്ടത്തരമൊന്നും നമുക്കില്ല. ശീതീകരിച്ച മുറിയിലും കാറിലുമിരുന്നാണിപ്പോഴത്തെ സമരം.

സ്ത്രീകള്‍ക്ക് 50 ശതമാനവും 33 ശതമാനവും മറ്റും സംവരണം വരുന്നല്ലോ. ഇതിനായി കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്കു വരേണ്ടതില്ലേ എന്നു ചോദിക്കാം. അതിനൊക്കെ പാര്‍ട്ടി ഒരുക്കിയ വഴിയിലൂടെ വളരണം എന്നാണുത്തരം. സ്വാശ്രയ സമരത്തില്‍പ്പെട്ട് കാലൊടിഞ്ഞ സിന്ധുജോയിക്ക് തോല്‍ക്കുന്ന സീറ്റുകള്‍ നല്‍കിയപ്പോള്‍ ഇത്തരം പുലിവാലിനൊന്നും പോയി തടികേടാക്കാത്തവര്‍ക്കല്ലേ ഉറച്ച രാജ്യസഭാ സീറ്റ് നല്‍കിയത്?ഇതാണ് പാര്‍ട്ടി നയം.

വല്ലവര്‍ക്കും വേണ്ടി തല്ലുകൊള്ളലല്ല, എല്ലാതട്ടിലുമുള്ള സ്ത്രീകളുടെ പട തന്നെ പാര്‍ട്ടി ഒരുക്കുന്നുണ്ട്. താഴെത്തട്ടിലെ കുടുംബശ്രീകളില്ലേ? നാട്ടുകാരുടെ മുഴുവന്‍ മാലിന്യം വാരാനും അച്ചാര്‍, പപ്പടം, അച്ചപ്പം മുതലായവ ഉണ്ടാക്കാനും ബ്ലേഡ് കമ്പനി നടത്താനും സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് യോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കാനും കഴിയുംവിധം ഇവരെ നാം ശാക്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ നാട് ഭരിക്കാന്‍ ഇവര്‍ മതി.

ഇതിനപ്പുറം കടന്ന് സമരം ചെയ്യാനും പാര്‍ട്ടി നേതാക്കള്‍ക്ക് പത്തു പണം കിട്ടാന്‍ സഹായിക്കുന്ന വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കാനും ശ്രമിക്കുന്നതിനെയാണ് 'അടി ചോദിച്ചുവാങ്ങല്‍' എന്ന് വനിതാ കമ്മീഷന്‍ നിര്‍വചിക്കുന്നത്. പാര്‍ട്ടി നല്‍കിയ സ്ഥാനമാണിത്- അവരോട് നന്ദികേട് കാട്ടാമോ?

ഇനി വീട്ടിനകത്ത് ഭര്‍ത്താവോ മറ്റോ അല്പം മദ്യം കഴിച്ച് ഭാര്യയെ തൊഴിച്ചാല്‍, അത് ഗാര്‍ഹിക പീഡന നിയമമനുസരിച്ച് കുറ്റമല്ലേയെന്നും ചോദിച്ച് വനിതാ കമ്മീഷന്റെയടുത്ത് ചെന്നേക്കരുത്. മദ്യപിച്ച ഭര്‍ത്താവിന്റെ മുന്നില്‍ച്ചെന്ന് 'അടി ചോദിച്ചു വാങ്ങുകയല്ലേ' ഇവള്‍ ചെയ്തത്? ഒഴിഞ്ഞുമാറി നില്‍ക്കാമായിരുന്നില്ലേ?

പൊതുവഴിയിലോ വാഹനത്തിലോ വിദ്യാലയത്തിലോ ജോലി സ്ഥലത്തോവെച്ച് ആരെങ്കിലും പീഡിപ്പിച്ചാലോ? കുറ്റം സ്ത്രീകള്‍ക്കാണ്. അവര്‍ ആ സ്ഥലത്തു ചെന്നതുകൊണ്ടല്ലേ അതിക്രമമുണ്ടായത്. അതും 'ചോദിച്ചു വാങ്ങല്‍' തന്നെ. ചുരുക്കത്തില്‍ സ്ത്രീകള്‍ വീട്ടിനു പുറത്തിറങ്ങാതിരിക്കണം. വീട്ടില്‍ത്തന്നെ ഭര്‍ത്താവടക്കമുള്ളവര്‍ പീഡിപ്പിക്കാന്‍ സാധ്യതയില്ലാത്തിടത്തിരിക്കണം. അന്യരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ന്യായമായും അടികിട്ടും.

അപ്പോള്‍ ചില കുബുദ്ധികള്‍ ചോദിച്ചേക്കാം. ഈ വനിതാ കമ്മീഷനെന്ന പേരില്‍ ഈ ജഡ്ജിയും മറ്റും സര്‍ക്കാര്‍ ശമ്പളം പറ്റി മറ്റുള്ളവരുടെ വിഷയങ്ങളില്‍ ഇടപെടുന്നതെന്തിന് എന്ന്.

അവിടെയാണ് കമ്മീഷന്‍ പ്രഖ്യാപനത്തിന്റെ ആത്യന്തിക പ്രമാണം -പാര്‍ട്ടി ഏല്പിച്ച പണി എന്തായാലും ചെയ്യാം എന്നതാണത്. പി.പി. രാമചന്ദ്രന്റെ 'ലളിതം' എന്ന കവിതയില്‍ പറയുംപോലെ 'ഇതിലുമേറെ ലളിതമായെങ്ങനെ....' ഒരു വനിതാ കമ്മീഷന്‍ അതിന്റെ നയപ്രഖ്യാപനം നടത്തും?

(കടപ്പാട്: സി.ആര്‍ . നീലകണ്ഠന്‍ , മാതൃഭൂമി)





ഹര്‍ത്താലിന്റെ ബാക്കിപത്രം

ഹര്‍ത്താലിന്റെ ബാക്കിപത്രം

Mathrubhumi 30 Apr 2010 വെള്ളിയാഴ്ച
നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു, അനുയായികള്‍ നടപ്പാക്കുന്നു, ജനങ്ങള്‍ സ്തംഭിക്കുന്നു, ഹര്‍ത്താല്‍ വിജയിക്കുന്നു.
ഹര്‍ത്താല്‍ തോറ്റ ചരിത്രം ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയില്ല. സംശയമുള്ളവര്‍ ഗവേഷണം നടത്തട്ടെ.
എന്തായാലും ചൊവ്വാഴ്ചത്തെ ദേശീയ ഹര്‍ത്താല്‍ കേരളത്തില്‍ ചരിത്രം സൃഷ്ടിച്ച സന്തോഷത്തിലാണ് ഇടതുകക്ഷി നേതാക്കള്‍. സന്തോഷം സഹിക്കവയ്യാതെ ചില നേതാക്കള്‍, 'ജീവിതം സ്തംഭിച്ച' ജനങ്ങളെ നോക്കി പൊട്ടിച്ചിരിച്ചുവത്രേ. കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതയും ഉന്നതനിലവാരവും കേന്ദ്രവിരുദ്ധ മനോഭാവവുമാണ് ഈ ഹര്‍ത്താലിലൂടെ ഒരിക്കല്‍ക്കൂടി വെട്ടിത്തിളങ്ങിയിരിക്കുന്നതെന്നാണ് ചിന്തകന്‍ കൂടിയായ ഒരു നേതാവ് പ്രതികരിച്ചത്.
ഹര്‍ത്താല്‍ എന്ന സമരമുറ കണ്ടുപിടിച്ച വിപ്ലവാശയന് എത്ര 'റെഡ്‌സല്യൂട്ട'ടിച്ചാലും അധികമാവില്ലെന്നായിരുന്നു മറ്റൊരു നേതാവിന്റെ അഭിപ്രായം.

ഹര്‍ത്താല്‍ദിനം, സംഘാടകരുടെ കറകളഞ്ഞ സമരവീര്യത്തിനു മാത്രമല്ല, സര്‍ഗവാസനാപ്രകടനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്.

ഫോണിലൂടെയും നേരിട്ടുമുള്ള ഭീഷണി, അസഭ്യവര്‍ഷം, തടഞ്ഞുനിര്‍ത്തല്‍, മര്‍ദനം, ഓഫീസിനുള്ളില്‍ പൂട്ടിയിടല്‍, വാഹനങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയ പതിവുമുറകള്‍ക്കുപുറമെ 'ചെരിപ്പ് ഹാരാര്‍പ്പണം' എന്നൊരു പുതിയ ഇനം കൂടി ഇത്തവണ പ്രയോഗിക്കപ്പെട്ടു. ഇതിന്റെ ഉപജ്ഞാതാവിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പാണെന്നു കേള്‍ക്കുന്നു.
ചരിത്രം സൃഷ്ടിക്കാന്‍ ഇത്തവണ ഉപയോഗിച്ച മറ്റൊരു മുറയാണ് തീവണ്ടിതടയല്‍. ഹര്‍ത്താല്‍ ബാധകമല്ലെന്ന മട്ടില്‍ ചിലര്‍ നടത്താറുള്ള തീവണ്ടിയാത്ര തടയണമെന്ന് നേരത്തേ തന്നെ രഹസ്യമായി തീരുമാനിച്ചിരുന്നു.

ഹര്‍ത്താലില്‍ ഒരു തീവണ്ടിയും കൂവുകയോ പായുകയോ ചെയ്യില്ലെന്നുറപ്പിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ മറ്റാര്‍ക്കു കഴിയും?
മരണവീട്ടില്‍ പോകുന്നതിനും വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മറ്റുമായി തീവണ്ടിയാത്രയ്‌ക്കെത്തിയ ചില പാവങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ഹര്‍ത്താലനുകൂലികള്‍ കുപിതരായത്രെ.

അവരെങ്ങനെ കുപിതരാകാതിരിക്കും! ഈ ഹര്‍ത്താലിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ക്കു മുമ്പില്‍ മരണവും വിവാഹവും ഇന്റര്‍വ്യൂവും പരീക്ഷയുമെല്ലാം ആഗോളകുത്തകകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും കമ്മീഷനുകള്‍ക്കും മുന്നില്‍ സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ പാട്ടപ്പിരിവെന്നപോലെ നിസ്സാരങ്ങളാണ്.

വിവാഹച്ചടങ്ങില്‍ ആരെങ്കിലും പങ്കെടുക്കാതിരുന്നാലോ മരണവീട്ടില്‍ എത്താതിരുന്നാലോ ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ, യാത്രക്കാരുമായി തീവണ്ടി ഓടിയാല്‍ ഇടതുപക്ഷങ്ങളുടെ പ്രതിച്ഛായ നഷ്ടപ്പെടും. ഇടതുപക്ഷമെന്നാല്‍ ജനങ്ങള്‍ എന്നതിന്റെ പര്യായപദമാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ജനങ്ങളെന്നാല്‍ പാവപ്പെട്ടവരും സാധാരണക്കാരും തന്നെ. അതുകൊണ്ടാണ് അവരുടെ ജീവിതം സ്തംഭിക്കുന്നത്. വരേണ്യവര്‍ഗത്തിന്റെ ജീവിതം സ്തംഭിച്ചിട്ട് എന്തുകിട്ടാനാണ്?

ജീവിതം പെട്ടെന്ന് സ്തംഭിക്കുമ്പോള്‍ സാധാരണക്കാരും പാവപ്പെട്ടവരും ഹര്‍ത്താലിനിറങ്ങിയ കാരണങ്ങളെക്കുറിച്ച് ആലോചിക്കും. അപ്പോള്‍ അവര്‍ക്ക് കൂടുതല്‍ അവബോധമുണ്ടാകും. പിന്നെ അവരില്‍ കേന്ദ്രസര്‍ക്കാറിനോടുള്ള രോഷം ജ്വലിച്ചുയരും. തങ്ങളുടെ ഒരുദിവസത്തെ ജീവിതം സ്തംഭിച്ചുകൊണ്ടാണെങ്കിലും കേന്ദ്രസര്‍ക്കാറിനോട് പകരം ചോദിച്ചവരെച്ചൊല്ലി അഭിമാനിക്കും-ഇതാണ് ഈ ഹര്‍ത്താലിന്റെ കെമിസ്ട്രി എന്നാണ് ഈ രംഗത്തെ ഒരു വിശകലനവിദഗ്ധന്‍ പറഞ്ഞത്.

ഒരിടത്ത് വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞുകൊണ്ടിരുന്നവര്‍ തങ്ങളുടെ നേതാവിന്റെ ആഡംബരവാഹനം വരുന്നതുകണ്ടപ്പോള്‍, ഉപചാരപൂര്‍വം കടത്തിവിട്ടുവത്രേ. ഇത്തരം ആരോപണങ്ങള്‍ എല്ലാ ഹര്‍ത്താലിലുമുണ്ടാകുന്നതാണ്. ജനങ്ങളും നേതാക്കളും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലാത്ത വിഡ്ഢികളാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. ഹര്‍ത്താലനുകൂലികളുടെ നേതാക്കള്‍ക്ക് സഞ്ചരിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും സൗകര്യം ലഭിക്കുകയും ജനങ്ങള്‍ക്കത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഹര്‍ത്താല്‍ പരിപൂര്‍ണവിജയമാകുന്നത്. കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ പാര്‍ലമെന്റ് ഉപരോധിക്കുകയല്ലേ ചെയ്യേണ്ടതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. പേടിച്ചിട്ടൊന്നുമല്ല തത്കാലം വേണ്ടെന്നു വെച്ചിട്ടാണ്. ഹര്‍ത്താലുകള്‍ കൊണ്ട് രക്ഷയില്ലെങ്കില്‍ പാര്‍ലമെന്റല്ല വൈറ്റ് ഹൗസ് വരെ ഉപരോധിക്കാന്‍ മടിക്കില്ല.

ഹര്‍ത്താലിനും ബന്ദിനുമെതിരായ കോടതിവിധികള്‍ സര്‍ക്കാര്‍ പിന്തുണയോടെ കാറ്റില്‍ പറത്തുന്നതാണ് ചൊവ്വാഴ്ച കേരളത്തില്‍ കണ്ടതെന്നാണ് ചില സാധുക്കള്‍ വിലപിക്കുന്നത്.

ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോകുക എന്ന തത്ത്വത്തിലൂന്നി പ്രവര്‍ത്തിച്ചുപോന്ന സര്‍ക്കാറാണ് കേരളത്തിലേത്. എന്നാല്‍, രണ്ടും ഒരുമിച്ചു കൊണ്ടുപോകാന്‍ അത്ര എളുപ്പമല്ലെന്ന് പിന്നീട് ബോധ്യമായി. അതിനാല്‍ ഭരണകാര്യങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സമരവുമായി മാത്രമാണ് ഇപ്പോള്‍ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുന്നത്. താത്ത്വികമായി ഭരണത്തെക്കാള്‍ മൂല്യമുള്ള ഇത്തരം ഇടതുപക്ഷ സമരങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറച്ച പിന്തുണയുണ്ടാകും.

******
കേരളത്തില്‍ ഹര്‍ത്താലുകള്‍ ഏറ്റെടുത്തു നടത്തുന്ന ബിസിനസ്സ് ഗ്രൂപ്പുകള്‍ രൂപപ്പെട്ടിട്ടുണ്ടെന്നാണ് രഹസ്യവിവരം. രാഷ്ട്രീയ കക്ഷികള്‍ ആഗ്രഹിക്കുന്നവിധം റാലികളും സമ്മേളനങ്ങളും മറ്റും കരാറെടുത്തു നടത്തി തഴക്കമുള്ള ചിലരാണത്രെ ഈ നവസംരംഭത്തിന് പിന്നില്‍.
വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ പകലോ രാത്രിയോ രാപ്പകലോ ഹര്‍ത്താല്‍ നടത്തിക്കൊടുക്കും.

ജനജീവിതം എത്രമാത്രം സ്തംഭിപ്പിക്കണം എന്നതിനനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുണ്ടാകും. എത്രനേരം വേണമെങ്കിലും എവിടെയും ജനജീവിതം സ്തംഭിപ്പിക്കാന്‍ ശേഷിയുള്ള സ്വന്തം ക്വട്ടേഷന്‍ സംഘങ്ങളും ഈ സംരംഭകര്‍ക്കുണ്ട്. അടുത്ത ഹര്‍ത്താല്‍ മിതമായ നിരക്കില്‍ തങ്ങള്‍ ഏറ്റെടുത്തു നടത്താമെന്നും വിമാനസര്‍വീസും വേണമെങ്കില്‍ കപ്പല്‍ സര്‍വീസും (അന്തര്‍വാഹിനികളടക്കം) സ്തംഭിപ്പിച്ചുകൊടുക്കാമെന്നും അറിയിച്ചു ഒരു ബിസിനസ്സ് ഗ്രൂപ്പ് കേരളത്തിലെ ഒരു പ്രമുഖകക്ഷിയെ സമീപിച്ചതായി അറിയുന്നു.
ചില ചാനല്‍ചിന്തകരുടെ ഭാഷയില്‍ ഇതിന് രാഷ്ട്രീയത്തിന്റെ വാണിജ്യവത്കരണം എന്നു പറയാം.

പിന്‍കുറിപ്പ്:

അടുത്തുതന്നെ നടത്താന്‍ പോകുന്ന ഹര്‍ത്താലില്‍ കാല്‍നടപോലും സ്തംഭിപ്പിക്കാന്‍ ഒരു സംഘടന തീരുമാനിച്ചിട്ടുണ്ടത്രെ.
അടുത്ത ഊഴക്കാര്‍ 'മൃഗജീവിത'വും സ്തംഭിപ്പിക്കുമായിരിക്കും.